നാടക രചയിതാവും, നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ പി. ബാലചന്ദ്രന്‍(69) അന്തരിച്ചു. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായാണ് പി. ബാലചന്ദ്രന്‍ ജനിച്ചത്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു. 1972ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തില്‍ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം , നാടകോത്സവം അടക്കം നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന്റെ പാവം ഉസ്മാന് ആയിരുന്നു. പ്രതിരൂപങ്ങള്‍ എന്ന നാടകരചനക്ക് കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി. ബാലചന്ദ്രനായിരുന്നു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. അഗ്‌നിദേവന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ വേണുനാഗവള്ളിക്കൊപ്പം പങ്കാളിയായി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയ പരിചയം നേടി. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലയില്‍ നടനെന്ന ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണില്‍’ പ്രതിപക്ഷ എം.എല്‍.എ.യുടെ വേഷം ചെയ്തിരുന്നു. 2012ല്‍ റിലീസ് ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി.

പി ബാലചന്ദ്രന്റെ നിര്യാണം സിനിമ ലോകത്തെ ദുംഖത്തിലാഴ്ത്തിയിരിക്കയാണ്. പി ബാലചന്ദ്രന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് വൈകാരികമായാണ് മമ്മുട്ടി അനുശോചനം അറിയിച്ചത്. പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി എന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. താന്‍ നായകനായ സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടില്ലെങ്കിലും ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച പി ബാലചന്ദ്രന്റെ മരണം വളരെ ദുഃഖിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആദരാഞ്ജലികള്‍ ബാലേട്ടാ എന്നാണ് മോഹന്‍ലാല്‍ എഴുതിയത്.

സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പില്‍ നടക്കും. വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here