സൗദിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയെ ചെറുക്കാനായി സൗദി ഗവണ്മെന്റിന്റെ സമയോചിതമായ ഇടപെടലുകൾ.
നിലവിൽ രാജ്യത്ത് കൊറോണവൈറസ് നിയന്ത്രണങ്ങള്‍ കാരണം ഏറെക്കുറേ നിശ്ചലമായ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ നല്‍കും. ഇതിനായി 900 കോടി റിയാല്‍ വകയിരുത്തി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത വേതനത്തിന്റെ 60 ശതമാനമാണ് പ്രതിമാസ നഷ്ടപരിഹാരമായി നല്‍കുക. മൂന്ന് മാസം പ്രതിമാസ ആനുകൂല്യം തുടരും. 12 ലക്ഷം സൗദി ജീവനക്കാര്‍ക്ക് ഇതു പ്രയോജനം ചെയ്യും.
സൂപ്പര്‍മാര്‍ക്കറ്റ്, ബഖാല, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് ഏജന്‍സി, കാപ്പിറ്റല്‍ മാര്‍ക്കറ്റ് ലൈസന്‍സുള്ള കമ്പനികള്‍, ടെലികോം കമ്പനികള്‍ തുടങ്ങിയവയിലെ സ്വദേശി ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. അതേ സമയം രാജ്യത്ത് ജോലി ചെയ്യുന്ന വിദേശീ തൊഴിലാളികളിൽ പലർക്കും അടുത്ത മൂന്നു മാസങ്ങൾ കടുത്ത സാമ്പത്തിക ബുദ്ദിമുട്ടുകളും അനിശ്ചിതത്വവും നിറഞ്ഞതായിരിക്കും.
പലർക്കും ശമ്പളം പോയിട്ട് ജോലി വരെ കാണുമോ എന്ന സംശയത്തിലാണ്. മിക്ക സ്വകാര്യ കമ്പനികളും ജോലിക്കാരെ പിരിച്ച് വിടുകയും ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പോകാൻ പ്രേരിപ്പിക്കുകയുമാണ്. എന്നാൽ സൗദി ജീവനക്കാരെ ഈ കാലയളവില്‍ ജോലി ചെയ്യിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പിരിച്ചുവിടരുതെന്നും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപകരമായാണ് നഷ്ടപരിഹാരം. സ്വദേശിവല്‍കരണ തോത് പാലിച്ച എല്ലാ സ്വകാര്യ കമ്പനികള്‍ക്കും ആനുകൂല്യം ലഭിക്കും.
നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്ക് കഴിഞ്ഞ ദിവസം 1,700 കോടി റിയാല്‍ അനുവദിച്ചിരുന്നു. കമ്പനികളുടെ സാമ്പത്തിക, തൊഴില്‍ പ്രതിസന്ധികള്‍ മറികടക്കാനാണ് ഈ സഹായം.
ഇതുപ്രകാരം, ജൂണ്‍ 30നുമുന്‍പ് ഇഖാമ കാലാവധി കഴിയുന്ന പ്രവാസി തൊഴിലാളികള്‍ക്ക് മൂന്നു മാസത്തേക്ക് ഫീസ് ഈടാക്കാതെ ഇഖാമ കാലാവധി നീട്ടി നൽകാൻ തുടങ്ങിയിട്ടുണ്ട്. ജീവനക്കാരെ ശമ്പളമില്ലാത്ത അവധി എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശമുണ്ട്.