കോവിഡ് കാലത്തും വായനയുടെ വസന്തം തീർത്ത് 39 -ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായി. 11 ദിവസം നീണ്ടുനിന്ന മേള ശനിയാഴ്ച സമാപിച്ചു. പതിവിനുവിപരീതമായി സാംസ്കാരിക പരിപാടികളില്ലാതെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രധാന വ്യക്തികളെത്താതെയുമാണ് പുസ്തകോത്സവം അവസാനിച്ചത്. പകരം എഴുത്തും വായനയുമായി ബന്ധപ്പെട്ട വെർച്വൽ പ്രഭാഷണങ്ങൾ നടന്നു.
കോവിഡ് കാരണം സ്കൂളുകളിൽനിന്നുള്ള വിദ്യാർഥി സംഘങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാണ് മുതിർന്നവർ മേളയിലെത്തിയത്. ദിവസം നാലുഘട്ടങ്ങളായാണ് ആളുകൾക്ക് പ്രവേശനം നൽകി. ഒരേസമയം 5000 ആളുകൾ എന്നനിലയിലും പ്രവേശനം നിയന്ത്രിച്ചു. കേരളത്തിൽനിന്നുള്ള എഴുത്തുകാരുടെയടക്കം നിരവധി പുസ്തക പ്രകാശനങ്ങളും വിവിധ പവലിയനുകളിൽ നടന്നു.