ശൈഖ് സായിദ് ഫെസ്റ്റിവലിന് നവംബര്‍ 18ന് അബുദാബിയിൽ തുടക്കമാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്. ‘യു.എ.ഇ: നാഗരികതയെ ഏകീകരിക്കുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അല്‍ വത്ബയില് ശൈഖ് സായിദ് ഫെസ്റ്റിവല്‍ നടക്കുക.
120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 750 പ്രധാനപ്പെട്ട പൊതുപരിപാടികള്‍ക്കു പുറമെ നാലായിരത്തിലേറെ പരിപാടികളും അരങ്ങേറും.
യൂനിയന്‍ പരേഡ്, ദേശീയദിന ആഘോഷങ്ങള്‍, പുതുവര്‍ഷ ആഘോഷങ്ങള്‍, ഗ്ലോബല്‍ പരേഡ്, അല്‍ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം ആകർഷിക്കുന്ന പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അരങ്ങേറുക. ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യു.എ.ഇയുടെ സംസ്കാരവും പൈതൃകവും അടുത്തറിയുന്നതിന് അവസരമുണ്ടാകുമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.