ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതാബായ രജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ രാജ്യത്ത് വെള്ളിയാഴ്‌ച വൻപ്രക്ഷോഭം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. ക്രമസമാധാനം നിലനിർത്താനാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റിന്റെ വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാർലമെന്റ് സമ്മേളനം 17വരെ നിർത്തിവച്ചു.
പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് രൂക്ഷമായ അക്രമം നടത്തി. വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം പുരോഗമിക്കവെ ഇന്റർ യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തിയത്.എന്നാൽ, പിന്തിരിയാൻ വിസമ്മതിച്ച വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി പാർലമെന്റിനുസമീപം ദിയത ഉയന ഉദ്യാനത്തിൽ പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ചു.