അഫ്ഗാനിസ്താനില്‍ വിദേശ കറൻസി ഉപയോഗത്തിന് വിലക്കേർപ്പെടുത്തി താലിബാൻ.അഫ്ഗാനിസ്ഥാന്റെ വിപണികളിൽ യുഎസ് ഡോളർ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അന്താരാഷ്ട്ര സാമ്പത്തിക സഹായം പിൻവലിച്ചതിനാൽ സമ്പദ്‌വ്യവസ്ഥ പരിതാപകരമായ തുടരുന്നതിനിടെയാണ് വിദേശ കറൻസികൾക്ക് താലിബാൻ നിരോധനമേർപ്പെടുത്തുന്നത്.
അഫ്ഗാനിലെ ബാങ്കുകളിലും വലിയ തോതില്‍ പണത്തിന് ക്ഷാമമുണ്ട്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷവും രാജ്യത്തിനുള്ളിലെ പല ഇടപാടുകളും യുഎസ് ഡോളര്‍ ഉപയോഗിച്ച് നടന്നിരുന്നു. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ പാകിസ്താന്‍ രൂപയും ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇനി മുതല്‍ ആഭ്യന്തര കാര്യങ്ങള്‍ക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കുമെന്നാണ് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
അഫ്ഗാനിസ്ഥാൻ കടുത്ത വരൾച്ചയുടെ പിടിയിലാണ്, ഇത് ഗോതമ്പ് വിളയുടെ ഭൂരിഭാഗവും നശിപ്പിക്കുകയും വില കുതിച്ചുയരുകയും ചെയ്യുന്നതിന് ഇടയാക്കിയിട്ടുണ്ട്. വരൾച്ച, സംഘർഷം, കോവിഡ് എന്നിവ മൂലം ദശലക്ഷക്കണക്കിന് അഫ്ഗാനികൾ പട്ടിണി നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയിരുന്നു.