കോവിഡ് പുനരുദ്ധാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ള പലതും ബജറ്റ് വരവുകളിലെ നീക്കുപോക്ക് മാത്രമെന്ന് വ്യക്തമാകുന്നു. നികുതി അടച്ചവർക്ക് സർക്കാർ തിരിച്ചു കൊടുക്കേണ്ട റീഫണ്ട് തുക പോലും പാക്കേജിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. റിസർവ് ബാങ്കും സർക്കാരും കൂടി ചേർന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയിൽ പകുതിയിൽ അധികം നേരത്തെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലേതാണ്.
ജിഡിപിയുടെ 10% വരുന്ന മെഗാപാക്കേജാണ് രാജ്യത്തിനായി നൽകുന്നത് എന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ യഥാർത്ഥ കണക്ക് പ്രകാരം കേവലം അഞ്ച് ശതമാനം മാത്രമാണ് ഇത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്തുറ്റ കൈകൾ ആയ കർഷകർക്കും രാജ്യത്തേക്ക് വലിയ തോതിൽ വിദേശനാണ്യം കൊണ്ടുവരുന്ന പ്രവാസികൾക്കും പദ്ധതിയിൽ യാതൊരുവിധത്തിലുള്ള സാന്ത്വന പാക്കേജുകൾ പോലും ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് ഏറെ ഖേദകരമാണ്. കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായ പാക്കേജിനും ഇനിയും രൂപം നൽകിയിട്ടില്ല.