ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന്‍ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിന്‍ കുത്തിവെച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് ശരീരത്തില്‍ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ലാന്‍സെറ്റ് പഠനത്തില്‍ വ്യക്തമാക്കുന്നു.

നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്സിന്‍ പരീക്ഷണത്തില്‍ വാക്സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്. വാക്സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ പത്ത് കോടി കോവാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞയാഴ്ചയാണ് കോവാക്സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ഇന്ത്യ നിര്‍മിക്കുന്ന ഈ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകിയത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here