ബാഡ്മിന്റണിൽ വമ്പൻ ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് പി വി സിന്ധു. വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ് സിന്ധുവിന്‍റെ വിജയത്തിളക്കം. ഏറെ അനായാസമായാണ് ച്യൂങ് എന്‍ഗാനെ യിയെ സിന്ധു തകർത്തത്. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് സിന്ധു തുടങ്ങിയത്. കേവലം 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ തകര്‍പ്പന്‍ ജയം.
റിയോ ഒളിമ്ബിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. റിയോയില്‍ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വര്‍ണം നേടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
തരുണ്‍ ദീപ് ക്വാര്‍ട്ടറില്‍
പുരുഷ വിഭാഗം അമ്ബെയ്ത്തില്‍ തരുണ്‍ദീപ് റായ് ക്വാര്‍ട്ടറില്‍. എലിമിനേഷന്‍ റൗണ്ടില്‍ ഉക്രൈന്റെ ഹണ്‍ബിനെയാണ് തരുണ്‍ പരാജയപ്പെടുത്തിയത്. നാലിനെതിരെ ആറ് ഗെയിമുകള്‍ നേടിയാണ് വിജയം. അടുത്ത റൗണ്ടില്‍ ഷാനി ഇറ്റെയാണ് എതിരാളി.
ഹോക്കി: വനിതകള്‍ക്ക് മൂന്നാം തോല്‍വി
വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. പൂള്‍ എയിലെ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണോട് 1-4 എന്ന സ്കോറിലാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതങ്ങള്‍ മങ്ങി.