അഫ്ഗാനിസ്താനില്‍ നിന്ന് തങ്ങളുടെ അവസാന സൈനികരെയും പിന്‍വലിക്കുന്ന നടപടി അമേരിക്ക ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടലാണ് യുഎസ് അവസാനിപ്പിക്കുന്നത് .മെയ് ഒന്നിന് സൈനിക പിന്‍മാറ്റം തുടങ്ങുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

അതേസമയം, പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മെയ് 1 ലെ നടപടി അതിന്റെ തുടര്‍ച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിന്‍മാറ്റം യുഎസ് അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്ച മുതല്‍ പിന്‍വലിക്കാന്‍ ആരംഭിച്ചു. ഇതിനെതുടര്‍ന്ന് കാബൂളിലും അടുത്തുള്ള ബാഗ്രാം എയര്‍ബേസിന് സമീപവും കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആകാശത്ത് ദൃശ്യമായിരുന്നു .
2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികമായ സെപ്റ്റംബര്‍ 11നകം എല്ലാ സൈനികരെയും പിന്‍വലിക്കാനാണ് യുഎസ് ഭരണകൂടത്തിന്റെ  തീരുമാനം. 2,500 യു.എസ് സൈനികരാണ് നിലവില്‍ അഫ്ഗാനിസ്താനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്.

2020 ഓടെ താലിബാനുമായി ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. ഇത് പൂര്‍ത്തിയാകുന്നതോടെ അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്ക് മാത്രമാകും സുരക്ഷ സൈനികര്‍ കാവലുണ്ടാകുക. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം സൈനികര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേര്‍ കൊല്ലപ്പെട്ടു. 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇക്കാലയളവില്‍ അരലക്ഷം അഫ്ഗാന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനിടയിലും അഫ്ഗാനില്‍ വെള്ളിയാഴ്ച വീണ്ടും ബോംബ് സ്ഫോടനമുണ്ടായി. പുള്‍-ഇ-ആലാമില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here