മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 2011നുശേഷം ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് ഈ വർഷം. ‘മജിദ് അൽ ഫുത്തൈം’ പുറത്തിറക്കിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ പ്രവചനമനുസരിച്ച് യു.എ.ഇയുടെ വളർച്ച ഈ വർഷം 6.8 ശതമാനമാണ്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ വളർച്ചയായ 3.8 ശതമാനത്തിൽനിന്ന് ഗണ്യമായ വർധനവാണിത്. ഈ വർഷം മൂന്നാം പാദത്തിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിൽ എത്തിയത് ജി.ഡി.പിയിൽ 13.4 ശതമാനം വർധനവുണ്ടാക്കിയെന്ന് ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ, ക്രിയേറ്റിവ് വ്യവസായ മേഖലകളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപക-സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച നീക്കങ്ങളിലൂടെ എണ്ണയിതര സമ്പദ്വ്യവസ്ഥയിലും ശക്തമായ വളർച്ച പ്രകടമായിട്ടുണ്ട്.
ഇ-കോമേഴ്സിന്റെ കുത്തനെയുള്ള ഉയർച്ച തുടരുകയും ചെയ്യുന്നതായി റിപ്പോർട്ട് പറയുന്നു. ഈ വർഷം ഇ-കോമേഴ്സ് വിൽപന 22 ശതമാനം വർധിക്കുമെന്നും 2026ഓടെ ഈ വിപണി 9.2 ശതകോടി ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മൊത്തം റീട്ടെയിൽ സമ്പദ്വ്യവസ്ഥയുടെ 11 ശതമാനം ഇ-കോമേഴ്സ് വഴിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയുംകൂടി ചെയ്തതോടെ യു.എ.ഇ ഈ വർഷം നാലാം പാദത്തിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷയുള്ളതായി മാജിദ് അൽ ഫുത്തൈം ഹോൾഡിങ് സി.ഇ.ഒ അലൈൻ ബെജ്ജാനി പറഞ്ഞു.
യാത്ര, വിനോദസഞ്ചാര മേഖലകളിൽ മഹാമാരിയുടെ മുമ്പത്തെ സാഹചര്യത്തിലേക്ക് നിലവിൽ എത്തിച്ചേർന്നിട്ടുണ്ട്.