യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിവിധ സ്ഥാപനങ്ങൾക്ക് വിമാനങ്ങൾ ചാർട്ട് ചെയ്യാൻ ഇന്ത്യ അനുമതി നൽകി. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ, ജീവനക്കാരെ നാട്ടിലെത്തിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വന്തമായി വിമാനങ്ങൾ സർവിസ് നടത്താൻ അനുമതി ലഭിക്കും.
ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. എന്നാൽ, ഏതൊക്കെ സ്ഥാപനങ്ങൾ ജീവനക്കാരെ ഇത്തരത്തിൽ നാട്ടിലെത്തിക്കാൻ തയാറാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. രണ്ടാം ഘട്ട വിമാന സർവിസ് ഇന്ന് അവസാനിക്കേ, മൂന്നാം ഘട്ടം ഇതുവരെ പ്രഖ്യാപിക്കാത്തതും പ്രവാസികളിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
ചാർട്ട് ചെയ്യുന്ന വിമാനങ്ങൾക്ക് ആവശ്യമായി വരുന്ന ചെലവ് സ്ഥാപനമോ ജീവനക്കാരോ വഹിക്കണം. യാത്രക്കുമുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി തേടണം. വിമാനം ഇറങ്ങുന്ന സംസ്ഥാനങ്ങളോട് കൂടിയാലോചന നടത്തി ക്വാറൻറീൻ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ക്വാറൻറീൻ ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. നിലവിൽ സർവിസ് നടത്തുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്കാർക്ക് ഏർപ്പെടുത്തിയ എല്ലാ മുൻകരുതൽ നിർദേശങ്ങളും ചാർേട്ടഡ് വിമാനങ്ങൾക്കും ബാധകമായിരിക്കും. അതിനാൽ, നാട്ടിലെത്തുന്നവർക്ക് 14 ദിവസം ക്വാറൻറീൻ നിർബന്ധമായിരിക്കും.
ഇക്കാര്യം സമ്മതിച്ചുള്ള സത്യവാങ്മൂലം വിമാനത്താവളത്തിൽ പൂരിപ്പിച്ച് നൽകണം. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക വിമാന സർവിസിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
വെള്ളിയാഴ്ച 180 യാത്രക്കാരുമായി ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നിരുന്നു. രണ്ടാം ഘട്ടം അവസാനിക്കുന്ന ഇന്ന് യു.എ.ഇയിൽനിന്ന് മൂന്ന് വിമാനങ്ങൾ കേരളത്തിലെത്തും. ദുബൈ-തിരുവനന്തപുരം, അബൂദബി-കണ്ണൂർ, ദുബൈ-കോഴിക്കോട് എന്നീ വിമാനങ്ങളിലായി 500 ഓളം പേർ ഇന്ന് നാട്ടിലേക്ക് തിരിക്കും.