യുഎഇ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിച്ചേക്കുമെന്ന് സൂചന. ഉഭയകക്ഷി തലത്തിൽ നടക്കുന്ന ചർച്ചകൾ പ്രത്യാശ പകരുന്നതാണെന്ന് വിമാന കമ്പനികൾ വ്യക്തമാക്കി. കേരളത്തിലേക്കുള്ള ഇത്തിഹാദിന്‍റെ മുടങ്ങിയ സർവീസുകൾ ഈ മാസം പത്തിന് പുനരാരംഭിച്ചേക്കും.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അന്തിമാനുമതി ലഭിക്കാത്തതിനെ തുടർന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബൈ എന്നിവലുടെ ചാർട്ടേഡ് വിമാനങ്ങൾ പിന്നിട്ട മൂന്നു ദിവസമായി മുടങ്ങിയിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം യു.എ.ഇ വിമാന കമ്പനികളുടെ ചാർേട്ടഡ് സർവീസിന് അനുമതി തടഞ്ഞത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാനും മന്ത്രാലയം ഇനിയും തയാറായിട്ടില്ല. മുൻകൂട്ടി യാത്രക്കൊരുങ്ങിയ ആയിരങ്ങൾ ഇതോടെ ഗതികേടിലായി.
അബൂദബിയിൽ നിന്നും ശനിയാഴ്ച പുറപ്പെടേണ്ട കെ.എം.സി.സിയുടെ ഇത്തിഹാദ് ചാർട്ടേഡ് വിമാനവും മുടങ്ങിയതിൽ ഉൾപ്പെടും. ഈ മാസം പത്തിന് വിമാനം യാത്ര തിരിക്കുമെന്നാണ് ഇത്തിഹാദ് എയർലൈൻസ് അധികൃതർ സംഘാടകരെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് റസിഡൻസ് വിസക്കാർക്ക് മടങ്ങാൻ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾക്ക് അനുമതി നൽകാനും ഇന്ത്യ വിസമ്മതിക്കുകയാണ്.