യുഎഇയിൽ കോവിഡ്19 ബാധിതരായ 20 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസം റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കോവിഡ് മരണനിരക്കാണിത്. ഇതോടെ ഇൗ മഹാമാരി ബാധിച്ചു മരിച്ചവരുടെ എണ്ണം മലയാളികളടക്കം 1,093 ആയി. പുതുതായി 3,140 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 4,349 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം– 3,65,017. രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ – 3,51,715. ചികിത്സയിൽ ഉള്ളത് 12,209 പേർ.
പുതുതായി 1,69,526 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 28.9 ദശലക്ഷമായതായി അധികൃതർ. അതേസമയം, വാക്സിനേഷൻ ക്യാംപെയിൻ സജീവമായി തുടരുന്നു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന തുടരുന്നു. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് വ്യക്തമാക്കി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.