സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ സന്നദ്ധമായി യു.എ.ഇ.യിലെ 400-ലേറെ പൊതു, സ്വകാര്യസ്കൂളുകൾ. നിശ്ചയദാർഢ്യക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രപരിശീലന പദ്ധതികളാണ് നടപ്പാക്കുന്നത്.
യൂണിഫൈഡ് സ്പോർട്‌സ്, യൂത്ത് ലീഡർഷിപ്പ്, റോബോട്ടിക്സ്, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങി ഒട്ടേറെ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുന്നത്. വിദ്യാർഥികളുടെ അഭിരുചികൾ മനസ്സിലാക്കിയാണ് വിവിധയിനങ്ങളിൽ പരിശീലനം ലഭ്യമാക്കുക. രണ്ടുഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക. ആദ്യമായി യൂണിഫൈഡ് റോബോട്ടിക്സ് സീസൺ ഫെബ്രുവരി ആറിന് ആരംഭിക്കും. പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ഈ വിഭാഗത്തിൽ പരിശീലനം നൽകുക. കോഡിങ് അടക്കമുള്ള വിഷയങ്ങൾ ഇതിലുൾപ്പെടും. യൂണിഫൈഡ് നാഷണൽ ഫൈനൽ മേയ് മാസമാണ്. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫുട്‌ബോൾ, ബാഡ്മിന്റൺ പരിശീലനങ്ങൾക്കും ഈ മാസം തുടക്കമാകും.
പരിമിതികളെ സാധ്യതകളാക്കി മാറ്റുന്ന പദ്ധതികളാണ് കായികവിഭാഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യക്കാരെ മുൻനിരയിലേക്ക് ഉയർത്തുന്നതിനായുള്ള ശ്രമങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രകടമാക്കുന്ന താത്പര്യം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് യു.എ.ഇ. സ്പെഷ്യൽ ഒളിമ്പിക്സ് നാഷണൽ ഡയറക്ടർ തലാൽ അൽ ഹാഷിമി പറഞ്ഞു.