ചൊവ്വ ദൗത്യത്തിൽ പുതുചരിതമെഴുതാനും പുത്തൻ അറിവുകൾ പങ്കിടാനും യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബും നാസയുടെ പേടകം മാവനും കൈകോർക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വയെ കുറിച്ച് മനുഷ്യരാശിക്ക് കൂടുതൽ അറിവു ലഭിക്കാൻ ഈ കരാർ ഉപകരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ചൊവ്വയിൽ വിജയകരമായി പ്രവേശിച്ച പേടകങ്ങളാണ് ഹോപ്പും മാവനും. ഇരു പേടകങ്ങളും ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ പരസ്പരം കൈമാറാനാണ് ധാരണ. ഇത് ശാസ്ത്രലോകത്ത് വലിയ നേട്ടങ്ങൾക്കിടയാക്കുമെന്നാണ് വിലയിരുത്തൽ. 2020ലാണ് യു.എ.ഇയുടെ ചൊവ്വ പേടകമായ ഹോപ് പ്രോബ് പുറപ്പെട്ടത്.