അഴിമതിക്കേസില്‍ നേരിട്ട മൂന്ന് വര്‍ഷ വിലക്കിനെതിരെ അപ്പീല്‍ നൽകി പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍. വാതുവെപ്പുകാര്‍ സമീപിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് താരത്തെ ബോര്‍ഡ് വിലക്കിയിരുന്നു. പി.സി.ബിയുടെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്.
ആജീവനാന്ത വിലക്കുവരെ ലഭിക്കേണ്ടിയിരുന്ന കുറ്റമായിരുന്നുവെങ്കിലും മൂന്ന് വര്‍ഷത്തെ വിലക്ക് മാത്രമാണ് ലഭിച്ചത്. നേരത്തെ വിഷയത്തില്‍ അഴിമതി വിരുദ്ധ ട്രൈബ്യൂണല്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അക്മല്‍ ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ വിഷയം പി.സി.ബി മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. ഫസല്‍ മിറാന്‍ ചോഹാന്‍ അധ്യക്ഷനായുള്ള അച്ചടക്ക സമിതിക്ക് വിട്ടിരുന്നു.
അന്വേഷണത്തില്‍ പി.സി.ബിയുടെ അഴിമതി വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.4.4 ഉമര്‍ തെറ്റിച്ചുവെന്ന് തെളിഞ്ഞു. വാതുവെപ്പുകാര്‍ സമീപിച്ചാല്‍ കാലതാമസം വരുത്താതെ പി.സി.ബിയുടെ വിജിലന്‍സ്, സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്നാണ് ഇതില്‍ പറയുന്നത്. മുന്‍പും പലവട്ടം നടപടി നേരിട്ട താരമാണ് ഉമര്‍.