ഉംപുൻ ചുഴലിക്കാറ്റ് മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ എത്തും. ദുരന്ത സാഹചര്യത്തിൽ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്ര സർക്കാരിൻറെ സഹായം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ ഉംപുൻ ചുഴലിക്കാറ്റിൽ ബംഗാളിൽ 72 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബംഗാൾ ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ ദുരന്തമാണിതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ദുരന്തബാധിത മേഖലകളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും എന്നും അറിയിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ ബംഗാളിനും ഒഡീഷയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.