യു.എ.ഇ.യുടെ സ്ഥിര താമസാനുമതി രേഖയായ ഗോൾഡ് കാർഡ് വിസ ഇതുവരെ 7000 പേർക്ക് നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. നിക്ഷേപകർ, ശാസ്ത്രജ്ഞർ, അത്‌ലറ്റുകൾ അവരുടെ കുടുംബങ്ങൾ എന്നിവർക്കാണ് ഇതുവരെ ഗോൾഡ് കാർഡ് വിസ നൽകിയത്.
103 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഗുണഭോക്താക്കൾ. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തമായ ഉത്തേജനമാണ് ഗോൾഡ് കാർഡ് വിസയിലൂടെ സാധ്യമാവുക. രാജ്യത്തിനകത്ത് കുറഞ്ഞത് 50 ലക്ഷം ദിർഹമെങ്കിലും സ്വത്ത് കൈവശമുള്ളവരാണ് ഗോൾഡ് കാർഡ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2019 മേയിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദീർഘകാല റെസിഡൻസി പദ്ധതിയാണ് ഗോൾഡ് കാർഡ്.