കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാൾക്ക് രോഗം ഭേദമാകുകയും ചെയ്തു.
ജനിതകശ്രേണീകരണം നടത്തിയാണ് എക്സ്.ഇ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ BA.1, BA.2 എന്നീ ഉപവകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ്.ഇ. ഒമിക്രോണിന്റെ BA.2 വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി എക്സ്.ഇക്ക് കൂടുതലാണ്. നേരത്തെ മുംബൈയിൽ എക്.ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, പിന്നീട് വാർത്ത നിഷേധിച്ച് ആരോഗ്യമന്ത്രാലയം പിന്നീട് രംഗത്തെത്തിയിരുന്നു.
യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ എക്‌സ്ഇ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ് ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടന്‍ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഈ വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.