അബുദാബി∙ കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യോൽപന്നങ്ങൾ മതിയായ അളവിൽ സ്റ്റോക്കുണ്ടെന്നും യുഎഇയിലെ വിവിധ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ. പൊതുജനങ്ങൾ തിങ്ങിക്കൂടുന്നത് ഒഴിവാക്കുന്നതിലൂടെ രോഗപ്പകർച്ച തടയുന്നതിനാണ് അധികൃതർ ശ്രമിച്ചുവരുന്നത്.
പൊതുപരിപാടികൾക്കും ആരാധനലായങ്ങളിലെ പ്രാർഥനകൾക്കും സ്കൂളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ്. എന്നാൽ അവശ്യസാധനങ്ങൾ വിൽക്കുന്ന സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾക്ക് നിയന്ത്രണമുണ്ടാകില്ലെന്നും ഇവിടങ്ങളിലെ ആരോഗ്യസുരക്ഷാ ശക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. തെർമൽ സ്കാനർ ഉൾപെടെ ജനങ്ങളെ നിരീക്ഷിക്കുന്നതിന് നൂതന സംവിധാനങ്ങളുണ്ട്.
ഇതിനുപുറമെ ട്രോളികൾ ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കുകയും സാനിറ്റൈസർ ലഭ്യമാക്കുകയും ചെയ്തുവരുന്നു. ഇതേസമയം യുഎഇയിലെ ചില
ഗ്രൂപ്പുകൾ ഷോപ്പിങ് മാളുകളുടെ പ്രവർത്തന സമയം കുറച്ചുകൊണ്ട് ചില രംഗത്തുവന്നു. മാജിദ്
അൽ ഫുതൈമിനു കീഴിലുള്ള മാളുകളുടെ സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയായിരിക്കും.
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോൽപന്നങ്ങൾ മതിയായ അളവിൽ സംഭരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ചാർട്ടർ വിമാനം ഏർപ്പെടുത്തി സാധനങ്ങൾ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുമുണ്ട്. ജനങ്ങളുടെ സൗകര്യാർഥം ഓൺലൈൻ സേവനം ശക്തമാക്കിയിട്ടുമുണ്ട് –വി.നന്ദകുമാർ ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഓഫിസർ