കഴിഞ്ഞ വർഷം മാത്രം ദുബായിൽ പുതിയതായി ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെ 1343 ഭക്ഷ്യ സ്ഥാപനങ്ങൾ തുടങ്ങിയതായി അധികൃതർ. 50% വർധനയാണ് ഒറ്റ വർഷം ഉണ്ടായത്. ഇതു മൂലം മുൻവർഷത്തെ അപേക്ഷിച്ച് 12% അധികം പരിശോധനകളും നടത്തേണ്ടി വന്നതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.
76195 പരിശോധനകൾ കഴിഞ്ഞ വർഷം മാത്രം നടത്തി. കോവിഡുമായി ബന്ധപ്പെട്ട പൊതു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് 4961 പരാതികളാണ് കഴിഞ്ഞവർഷം ലഭിച്ചത്. ശരാശരി 13 പരാതികൾ ഒരു ദിവസം എത്തി.
അതേസമയം മിക്ക ഭക്ഷ്യസ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹർ വ്യക്തമാക്കി.
ഹോട്ടലുകളിലെയും മറ്റും താപനിലയിലെ നിയന്ത്രണത്തിനുള്ള തെർമോ മീറ്റർ മുതൽ സാധനങ്ങൾ വാങ്ങുന്ന സ്ഥാപനങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങൾ വരെ പരിശോധനാ വിധേയമാക്കി. ഡെലിവറി വാഹനങ്ങൾ അണുവിമുക്തമാക്കുന്നതു സംബന്ധിച്ചുംപരിശോധനകൾ നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.