ഖത്തറിൽ കോവിഡ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതേയാടെ ആകെ മരണം 15 ആയി. തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന 74 കാരനായ പ്രവാസിയാണ് മരിച്ചത്. ശനിയാഴ്ച 1547 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആകെ ചികിൽസയിലുള്ളവർ 27169 ആണ്. ഇതിൽ 1308 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇതിൽ 158 പേർ തീവ്രചരിചരണവിഭാഗത്തിലാണ്.
നേരിയ രോഗലക്ഷണമുള്ള മറ്റുള്ളവർ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. 242 പേർക്കു കൂടി ശനിയാഴ്ച കോവിഡ് രോഗം ഭേദമായിട്ടുണ്ട്. ആകെ രോഗം ഭേദമായവർ 3788 ആയി. രാജ്യത്ത് വൈറസ് ബാധ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടാൻ പലവിധ കാരണങ്ങളുണ്ട്.
നിലവിലുള്ള രോഗികളുടെ സമ്പർക്കശൃംഖല കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനാൽതന്നെ ഒരു പ്രദേശത്തുള്ള അല്ലെങ്കിൽ ഒരു മേഖലയിലുള്ള ആയിരക്കണക്കിന് ആളുകളുടെ പരിശോധന നടത്തിവരികയാണ്. ഒരു മേഖലയിലെ ചിലരിൽ നിന്ന് റാൻഡം ആയി പരിശോധന നടത്തുന്നുമുണ്ട്. കമ്മ്യൂണിറ്റി ചെക്കിങ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പരിശോധനകളുെട എണ്ണം കൂടിയതും രോഗികൾ കൂടാൻ കാരണമായിട്ടുണ്ട്. റമദാനിലും തുടർന്ന് പെരുന്നാളിലും ഗൃഹസന്ദർശനം പോലുള്ളവ ഒഴിവാക്കണം.
ഖത്തറിൽ സാമൂഹിക അകലം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയത് രോഗം വ്യാപിക്കാൻ കാരണമായതായി ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്തെ ആദ്യ കോവിഡ്–19 കേസ് കണ്ടെത്തിയത് ഖത്തരി കുടുംബത്തിലെ ഒരു പരിചാരികക്കാണ്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ്–19 സ്ഥിരീകരിക്കുകയായിരുന്നു.