സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം ചൊവ്വാഴ്ചയും ഉയർന്നു. 2886 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. പുതുതായി 2509 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതടക്കം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ ആകെ 27891 പേരാണ്. തലേദിവസത്തെക്കാൾ എണ്ണം കുറഞ്ഞു. ആശ്വാസം പകരുന്നതാണ് ഇൗ കണക്കുകൾ. രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 59845 ആയി. ചികിത്സയിലുള്ളവരിൽ 251 പേരാണ് ഗുരുതരാവസ്ഥയിൽ. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ചൊവ്വാഴ്ച ഒമ്പത് വിദേശികൾ മരിച്ചു. ആകെ മരണസംഖ്യ 329 ആയി. മക്ക (6), ദമ്മാം (2), റിയാദ് (1) എന്നിവിടങ്ങളിലാണ് മരണം. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനത്തിൽ കുറവില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 26 ശതമാനം സ്ത്രീകളും ഒമ്പത് ശതമാനം കുട്ടികളുമാണ്. യുവാക്കൾ നാല് ശതമാനമാണ്. രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 35 ശതമാനമാണ്. ബാക്കി 65 ശതമാനം മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16130 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
ആകെ 618084 ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 31 ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. ആറുപേർ കൂടി മരിച്ചതോടെ മക്കയിൽ 140 ഉം രണ്ടുപേർ മരിച്ച് ദമ്മാമിൽ എട്ടും ഒരാൾ മരിച്ച് റിയാദിൽ 19ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 137 ആണ്.