കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും ലഭ്യമാക്കാനാവശ്യമായ നിയമസംവിധാനം ഒരുക്കണമെന്നാവശ്യപ്പെടുന്ന ഹർജിയില്‍ ഹൈകോടതി വിശദീകരണം തേടി.ഡൽഹി ആസ്ഥാനമായ ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് സംഘടന നല്കിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബച്ചു കുര്യന് തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നോട്ടീസ് ഉത്തരവായത്. തിരിച്ചു വന്ന പ്രവാസികൾക്ക് ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും നിയമപരമായി വാങ്ങിക്കൊടുക്കാന്‍ കേന്ദ്രം മുന്‍കൈ എടുക്കണം എന്നാണ് ഹരജി. ഗൗരവമേറിയ വിഷയമാണിതെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന, സര്‍ക്കാറുകളുടെ വിശദീകരണത്തിനായി ഹരജി മാറ്റിയത്.