കോവിഡ് രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചതായി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.
ലക്ഷണമില്ലെങ്കിൽ
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതരെ നിശ്ചിത ദിവസത്തെ നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യും. തുടർന്നു വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതി.
നേരിയ ലക്ഷണം
നേരിയ, ഇടത്തരം ലക്ഷണമുള്ളവരെ വീട്ടിൽ ക്വാറന്റീൻ സൗകര്യമുണ്ടെങ്കിൽ വിടും. അല്ലാത്തവരെ സർക്കാർ ക്വാറന്റീനിലേക്കു മാറ്റും. ഗുരുതര രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും.
ലക്ഷണമുണ്ടെങ്കിൽ
രോഗലക്ഷണമുള്ളവരെ 24, 48 മണിക്കൂർ നിരീക്ഷിക്കും. മരുന്നുകൾ കഴിക്കാതെ ചുമ, ശ്വാസതടസം എന്നിവ കുറഞ്ഞാൽ ശരീരം രോഗപ്രതിരോധ ശേഷി വീണ്ടെടുത്തിരിക്കും. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തും.
2 ദിവസത്തിനകം പനി കുറയുന്നവർക്കും കാര്യമായ മരുന്ന് കഴിക്കേണ്ടതില്ല. എന്നാൽ ഇവർ ക്വാറന്റീൻ കാലയളവിനിടയ്ക്ക് 24–48 മണിക്കൂറിനിടയ്ക്കു 2 പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആകണം.
ഗുരുതര രോഗം ബാധിച്ച് 10/20 ദിവസം ആശുപത്രിയിൽ കിടന്നവർ 24 മണിക്കൂറിനകം 2 പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയാലേ ഡിസ്ചാർജ് ചെയ്യൂ. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ ഈ നിയമം ബാധകമാണ്.
ദുബായിൽ വ്യത്യസ്തം
ദുബായിൽ നേരിയ, ഇടത്തരം രോഗലക്ഷണമുള്ളവർ വീട്ടിൽ 10 ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. ഗുരുതര രോഗമുള്ളവർ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ 800 342 നമ്പറിൽ വിളിച്ചറിയിക്കണം. ഇവിടന്നുള്ള നിർദേശം അനുസരിച്ച് ബന്ധപ്പെട്ട ആശുപത്രിയിലേക്കു മാറ്റും.
സമ്പർക്കമുണ്ടായാൽ ക്വാറന്റീൻ
കോവിഡ് രോഗികൾക്കൊപ്പം അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും 15 മിനിറ്റിൽ കൂടുതൽ കഴിഞ്ഞവരെ സമ്പർക്കത്തിൽ ഏർപ്പെട്ടവരായി കണക്കാക്കും. ഇവരും ക്വാറന്റീനിൽ ഇരിക്കണം. മറ്റു എമിറേറ്റുകളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ 14 ദിവസമാണ് ക്വാറന്റീനിൽ ഇരിക്കേണ്ടത്. ഇതിനിടയിൽ രോഗലക്ഷണമുണ്ടെങ്കിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പറഞ്ഞു.