വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ അജ്മാനിൽ വാഹനമോടിക്കുന്നവർക്ക് 1500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനങ്ങൾ 15 ദിവസത്തേയ്ക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പൊലീസ് മുന്നറിയിപ്പു നൽകി. വാഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മറ്റു എമിറേറ്റുകളിലെയും അധികൃതർ വാഹനമോടിക്കുന്നവരോട് പ്രത്യേകിച്ച് റമസാനിൽ, വേഗപരിധി പാലിക്കണമെന്ന് അഭ്യർഥിച്ചു.
ഇഫ്താറിനും തറാവീഹ് നമസ്കാരത്തിനും മുൻപുള്ള അമിതവേഗമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. റാസൽഖൈമ ട്രാഫിക് വിഭാഗത്തിന്റെ മുൻവർഷങ്ങളിലെ കണക്കനുസരിച്ച് അപകടങ്ങളുടെ പ്രാഥമിക കാരണം അമിതവേഗവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഇഫ്താർ സമയത്തിന് മുമ്പ് ചുവന്ന ലൈറ്റ് മറികടക്കുന്നതുമാണ്. ഇക്കാര്യങ്ങളിൽ വാഹനമോടിക്കുന്നവർ ശ്രദ്ധപുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.