പാലക്കാട് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ജില്ല കലക്ടറാണ് 144 പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം നിരോധനാജ്ഞ ബാധകമാകും. ഇതോടെ ആളുകൾ ഒത്തുകൂടുന്നതിനും പൊതുസ്ഥലങ്ങളിൽ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും.
ലോക്ഡൗണിന്റെ ഇളവുകൾ വന്നതോടെ ജില്ല സാധാരണ നിലയിലായിരുന്നു. എന്നാൽ നിരോധനാജ്ഞ വരുന്നതോടെ ഇതിനെല്ലാം കർശന നിയന്ത്രണമുണ്ടാകും. ലോക്ഡൗണിന് സമാനമായ വാഹന പരിശോധനയുണ്ടാകുമെന്നാണ് വിവരം. എന്നാൽ പൊതു പരീക്ഷകൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ജില്ലയിൽ ശനിയാഴ്ച പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്നും ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതെൻറ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ട വിവരം ലഭ്യമായിട്ടില്ല. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും ഏഴു സ്ത്രീകളുമാണ്.
പാലക്കാട് 44 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 13 പേർക്ക് രോഗം ഭേദമായി. ജില്ലയിൽ നാഗലശേരി, തൃക്കടീരി, ശ്രീകൃഷ്ണപുരം, കടമ്പഴിപുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ.