സാർസ് കൊറോണ വൈറസിന്റെയും മെർസ് കൊറോണ വൈറസിന്റെയും അണുബാധ കുട്ടികൾക്ക് പകരാനുള്ള സാധ്യത പ്രതീക്ഷിച്ചതിലും കുറവാണ് എന്നാണ് ലോകാരോഗ്യ സംഘടന ഇതുവരെ പുറത്തുവിട്ട കണക്ക്.ഇതുവരെ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം വളരെ കുറവാണ്.
കുട്ടികൾ രോഗബാധിതരാണെങ്കിൽ അവർ ചിലപ്പോൾ നേരിയ ലക്ഷണങ്ങൾ മാത്രമായിരിക്കും പ്രകടിപ്പിക്കുന്നത്. ആവശ്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ കോവിഡ്-19 പകരുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾ നിർണായകപങ്ക് വഹിച്ചേക്കാൻ സാധ്യതയുണ്ട്. കുട്ടികൾ ആവശ്യത്തിന് തിരിച്ചറിവ് ഉള്ളവരല്ല എന്നതുകൊണ്ടുതന്നെ അവർ വൈറസ് പകർത്തുന്നതിനുള്ള സാധ്യത വർധിക്കുന്നു.
സ്കൂൾപ്രായത്തിലുള്ള കുട്ടികൾക്ക് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ അടിയന്തര ചികിത്സ നൽകുക എന്നത് രോഗത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്.
രോഗംബാധിച്ച കുട്ടികൾക്ക് പലപ്പോഴും ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, വയറിളക്കം, തലവേദന എന്നിവയാണ് കൂടുതൽ പ്രകടിപ്പിക്കുന്നത്. രോഗംബാധിച്ച പകുതിയിൽതാഴെ കുട്ടികൾക്കും പനി പ്രകടമായിട്ടുണ്ട്. പല കുട്ടികളിലും രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്തേക്കാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് -19 ഉള്ള മിക്ക കുട്ടികളിലും ശ്വാസകോശസംബന്ധമായ ലക്ഷണങ്ങളെ കൂടാതെ ചുമയും ഉണ്ടാകുന്നുണ്ട്. എങ്കിലും ഇത് ഇൻഫ്ളുവൻസ, റിനോവൈറസ് എന്നിവയുൾപ്പെടെയുള്ള മറ്റ് സാധാരണ വൈറസുകളാണോ എന്ന് പെട്ടെന്ന് വേർതിരിച്ചറിയാൻ സാധിക്കില്ല.
ഇതുവരെ, കോവിഡ്-19 സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും കുടുംബാംഗങ്ങൾക്ക് സ്ഥിരീകരിച്ച അണുബാധയുമായി അടുത്ത ബന്ധമുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.
കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരികഅസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കണം.