കോവിഡ് ഭീതി മാറി ലോകത്ത് വീണ്ടും കളിക്കളങ്ങൾ ഉണരുമ്പോൾ താനും തന്റെ ടീമും ലോകകപ്പിനേക്കാൾ പ്രഥമ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. മാർച്ച് മുതൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾക്ക് പൂട്ട് വീണിരിക്കുകയാണ്. കോവിഡ് നിയന്ത്രണവിധേയമാകുകയും ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറക്ക് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികളാണ് ഓരോ രാജ്യത്തെ ക്രിക്കറ്റ് ബോർഡുകളും ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഇൗ സമയത്ത് ആഗോള മത്സരങ്ങൾ നടത്തുന്നതിനോട് ശാസ്ത്രിക്ക് യോജിപ്പില്ല.
‘ലോകമത്സരങ്ങളിൽ ഞാനിപ്പോൾ അധികം ശ്രദ്ധയൂന്നുന്നില്ല. ഇപ്പോൾ വീട്ടിലിരിക്കുക. ആഭ്യന്തര മത്സരങ്ങൾ സാധാരണഗതിയിലേക്ക് മടങ്ങിയെത്തുക എന്നതാണ് പ്രധാനം. ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം’ -ശാസ്ത്രി ദേശീയ മാധ്യമത്തോട് പറഞ്ഞു. ‘ലോകകപ്പ് ആതിഥേയത്വവും മറ്റൊരു രാജ്യത്തേക്കുള്ള പര്യടനവും മുന്നിൽ വെച്ച് ഒന്ന് സ്വീകരിക്കാൻ പറഞ്ഞാൽ തീർച്ചയായും ഞങ്ങൾ പരമ്പര തെരഞ്ഞെടുക്കും. 15 ടീമുകൾ പറന്നിറങ്ങുന്നതിന് പകരം ഒരു ടീം ഒന്ന് രണ്ട് ഗ്രൗണ്ടുകളിലായി പരമ്പര കളിക്കുന്നതിൽ ഞങ്ങൾ തൃപ്തിപ്പെടും’ – ശാസ്ത്രി നയം വ്യക്തമാക്കി.