മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരിച്ചുവിളിച്ചു. ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.
മോസ്കോയിലേക്കു യാത്ര തിരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് അസുഖമുള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പരിശോധിച്ച സംഘം ഫലം നെഗറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മോസ്കോയിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യസംഘത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത്. എന്നാൽ പകുതിവഴി എത്തിയപ്പോൾ വിവരം തിരിച്ചറിഞ്ഞ് വിമാനം തിരികെ വിളിക്കുകയായിരുന്നു. വിമാനത്തിൽ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12.30 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഈ വിമാനം അണുനശീകരണം നടത്തും. ഉച്ചയ്ക്കുശേഷം മറ്റൊരു വിമാനം മോസ്കോയിലേക്ക് അയയ്ക്കും.