ദുബായിൽ അദീദ് സേവന കേന്ദ്രങ്ങൾ മെയ് മൂന്നു മുതൽ വീണ്ടും തുറക്കുമെന്ന് കോടതി അറിയിച്ചു. റമദാനിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും പ്രവൃത്തിസമയം. എന്നാൽ വിദൂര സംവിധാനത്തിൽ ജോലിചെയ്യുന്നവർ അതുതന്നെ തുടരും. കേസ് അപേക്ഷ രജിസ്ട്രേഷൻ, സ്മാർട്ട് അപേക്ഷകൾ, നിക്ഷേപങ്ങൾക്കും ഫീസുകൾക്കുമുള്ള പണമടക്കൽ, ഷെഡ്യൂൾ അനുസരിച്ച് ഹിയറിങ്ങുകളുടെ ഹാജർ, നോട്ടറി പൊതുസേവനങ്ങൾ എന്നിവ കേന്ദ്രങ്ങളിൽ തുടർന്നും ലഭ്യമാക്കും. കേസുകളെക്കുറിച്ചുള്ള അന്വേഷണം, വെയാഖ് അഭ്യർഥനകൾ സമർപ്പിക്കൽ തുടങ്ങിയ മറ്റു സേവനങ്ങൾ ഇ-മെയിലുകൾ, വാട്സ്ആപ്, കാൾ സെൻറർ, വിഡിയോ കോളുകൾ എന്നിവവഴി ലഭ്യമാണ്.
സെന്ററുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുമെങ്കിലും ഗർഭിണികൾ, പ്രായമായവർ, നിശ്ചയദാർഢ്യ വിഭാഗക്കാർ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ എന്നിവർക്ക് കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിഷേധിക്കും. ഫേസ് മാസ്കുകളും ഗ്ലൗസും ധരിച്ച് ശരീര താപനില പരിശോധിച്ചശേഷം മാത്രമേ ഉപഭോക്താക്കളെയും സ്റ്റാഫിനെയും ഓഫിസുകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കൂ. ഓഫിസുകളിലെ കാത്തിരിപ്പു സ്ഥലങ്ങൾ പൂർണമായും അടച്ചിടും. അത്യാവശ്യമുള്ള ഉപഭോക്താക്കളെ മാത്രമേ ഉള്ളിൽ അനുവദിക്കൂ. ഉപഭോക്താക്കളും സ്റ്റാഫുകളും തമ്മിൽ 1.5 മീറ്റർ അകലം പാലിക്കുന്നത് ഉറപ്പാക്കും തുടങ്ങിയ നിയന്ത്രണങ്ങളോടെയാണ് അദീദ് കേന്ദ്രങ്ങൾ വീണ്ടും ആരംഭിക്കുന്നതിന് ദുബൈ കോടതി നിർദേശിച്ചിരിക്കുന്നത്.