പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയായിരുന്നു ചാർട്ടേഡ് വിമാന സർവിസ്. വിദേശ രാജ്യങ്ങളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ചാർട്ടേഡ് വിമാനങ്ങൾ സർവിസ് നടത്താമെന്ന കേന്ദ്രസർക്കാർ തീരുമാനം അവർക്ക് ചെറുതല്ലാത്ത ആശ്വാസം പകർന്നിരുന്നു. എന്നാൽ, ആശ്വാസത്തേക്കാളേറെ ആശങ്കയും ആശയക്കുഴപ്പവുമാണ് ഈ കാര്യത്തിൽ പ്രവാസികൾക്ക് ഇപ്പോഴുള്ളത്. ഇതിന്റെ പേരിൽ തട്ടിപ്പുസംഘങ്ങൾ കൂടി സജീവമായതോെട ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി പ്രവാസികൾ.
മുൻകൂർ പണം വാങ്ങരുത്
കോൺസുലേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്രക്കാരിൽ നിന്ന് സംഘടനകളും സ്ഥാപനങ്ങളും പണം സ്വീകരിക്കാവൂ എന്ന് കോൺസുലേറ്റ് അറിയിച്ചു. അതിനാൽ, ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അനുമതി ലഭിച്ചവർക്ക് മാത്രമെ യാത്രക്കാർ മുൻകൂർ പണം നൽകാവൂ. അല്ലാത്തപക്ഷം, വഞ്ചിക്കപ്പെടാൻ ഇടയുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
അനുമതി ലഭിക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ cgidubai.gov.in എന്ന വെബ്സൈറ്റിലും കോൺസുലേറ്റിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. ചില ട്രാവൽ ഏജൻസികളും മുൻകൂർ പണം ആവശ്യപ്പെടുന്നുണ്ട്. ബുക്കിങ് തുടങ്ങിയെന്നും സീറ്റ് കുറവാണെന്നും ചൂണ്ടിക്കാണിച്ചാണ് ഇവർ തുക സ്വീകരിക്കുന്നത്.
പ്രവാസി സംഘടനകൾ
നിരവധി പ്രവാസി സംഘടനകളാണ് ചാർട്ടേഡ് വിമാന സർവിസിന് തയാറായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാൽ, സർക്കാറിന്റെ അന്തിമ അനുമതിക്കായി കാത്തുനിൽക്കുകയാണ് ഇവർ. പലർക്കും വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പൂർണമായ അനുമതി ലഭിച്ചാലുടൻ കേരളത്തിലേക്ക് സർവിസ് നടത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ട്. 40ഒാളം വിമാന സർവിസുകൾക്കുള്ള അപേക്ഷയാണ് കോൺസുലേറ്റിൽ ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഇതിനിടയിൽ മോഹനവാഗ്ദാനങ്ങളുമായി തട്ടിപ്പു സംഘങ്ങളും സജീവമാകുന്നുണ്ട്. അതിനാൽ, വിശ്വസനീയമായ സംഘടനകളുമായും സ്ഥാപനങ്ങളുമായും മാത്രമെ ഇടപാട് നടത്താവൂ.
കോൺസുലേറ്റിന്റെ നിർദേശങ്ങൾ
വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമാണ് ചാർേട്ടഡ് വിമാന സർവിസ് നടത്താൻ അനുമതിയുള്ളത്. ഇതിന് കേന്ദ്രസർക്കാറിന്റെയും സർവിസ് നടത്താനുദ്ദേശിക്കുന്ന സംസ്ഥാന സർക്കാറിന്റെയും അനുമതി നേടണം. കോവിഡ് പടരുന്ന സാഹചര്യത്തിൽ കുറച്ച് വിമാനങ്ങൾക്ക് മാത്രമെ അനുമതി നൽകൂ. യാത്രാച്ചെലവും യാത്രക്കാരുടെ ഏഴ് ദിവസത്തെ ക്വാറൻറീൻ ചെലവും സ്ഥാപനങ്ങളും സംഘടനകളും വഹിക്കണം. കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്തവരെ മാത്രമെ ഇത്തരം വിമാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കൂ. ചാർട്ടേഡ് വിമാനങ്ങളുടെയും യാത്രികരുടെയും എല്ലാ വിവരങ്ങളും കോൺസുലേറ്റ് ജനറൽ ഓഫിസിലെ ഇ-മെയിലിൽ അയക്കണം. ഇത് പരിഗണിച്ച ശേഷമായിരിക്കും അനുമതി നൽകുന്നതെന്നും കോൺസുലേറ്റ് അറിയിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അനുമതിക്ക് പുറമെ സിവിൽ ഏവിയേഷന്റെ കൂടി അനുമതി തേടണമെന്ന് ഇന്ത്യൻ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു.