കോവിഡ് ബാധ നിയന്ത്രണത്തെത്തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശദമ്ബതികള്‍ നാട്ടിലേക്കു മടങ്ങുന്നു. ഈ മാസം ആദ്യം ചെറായി ബീച്ചിലെത്തി കുടുങ്ങിപ്പോയ ജര്‍മനിയില്‍നിന്നുള്ള ജാന്‍സന്‍ തോബിയാസ്, സോഫിയ ദമ്ബതികളാണ് കേരളം വിടുന്നത്. ഇന്നു മുംബൈയില്‍നിന്നു തിരുവനന്തപുരത്തെത്തുന്ന പ്രത്യേക വിമാനത്തില്‍, സംസ്‌ഥാനത്തു നിരീക്ഷണത്തിലായിരുന്ന മറ്റു 150 ജര്‍മ്മന്‍കാര്‍ക്കൊപ്പം ജാന്‍സന്‍-തോബിയാസ് ദമ്ബതികളും ജര്‍മ്മനിക്കു പോകും.
ചെറായി ബീച്ചിലെ ഹോം സ്‌റ്റേയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഈ വിദേശ ദമ്ബതികളുടെ നിരീക്ഷണ കാലാവധി 27 ന് അവസാനിച്ചിരുന്നു. ഹോംസ്‌റ്റേ ഉടമയോടും ജീവനക്കാരോടും നന്ദി രേഖപ്പെടുത്തിയും ദൈവത്തിന്റെ സ്വന്തം നാടിനെ മറക്കില്ലെന്നും പറഞ്ഞാണ് ഇരുവരും ഹോം സ്‌റ്റേയില്‍നിന്നു പടിയിറങ്ങിയത്.
ഡിസംബറില്‍ രാജ്യത്തെത്തിയ ഇവര്‍ ഈ മാസം ആദ്യമാണ് ചെറായി ബീച്ചിലെത്തിയത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു ചെറായിലെ ഹോം സ്‌റ്റേയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. ജൂണ്‍ വരെ ഇന്ത്യയില്‍ വിസയുള്ള ഇവര്‍ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. കേരളത്തിന്റെ പ്രതിരോധ നടപടികളില്‍ വിശ്വാസമുണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍, പ്രത്യേകവിമാനം ഏര്‍പ്പാടാക്കുന്നതിനാല്‍ നിര്‍ബന്ധമായി മടങ്ങണമെന്നു ജര്‍മ്മന്‍ കോണ്‍സലേറ്റില്‍നിന്ന് സന്ദേശം ലഭിച്ചതോടെയാണ് ഇവര്‍ മടക്കയാത്രക്ക് ഒരുങ്ങിയത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ രാവിലെ വാഹനവുമായി ചെറായിയില്‍ എത്തി. എറണാകുളത്തേക്കു കൊണ്ടുപോയ ഇവരെ അവിടെനിന്നു ഡി.ടി.പി.സിയുടെ വാഹനത്തില്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചു.