തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി ഉണ്ടായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണു മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ രണ്ടു പേരുടെ വീതം പരിശോധന ഫലം നെഗറ്റീവായി. 1,63,129 പേർ നിരീക്ഷണത്തിലുണ്ട്. 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

ലാബുകൾ കൂടുതൽ സാംപിൾ എടുക്കാൻ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതൽ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാൻ കഴിയുന്നു. കാസർകോട് ആശുപത്രികളിൽ 163 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂരിൽ 108, മലപ്പുറത്ത് 102 പേർ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസർകോട് ജില്ലയ്ക്ക് പ്രത്യേക കർമ പദ്ധതി നടപ്പാക്കും.

ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് സെന്ററുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സർവകലാശാലയിൽ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തിൽ ദൗർബല്യമില്ല. എൻ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവർക്കു മാത്രം മതി എന്നു നിര്‍ദേശം നൽകി.

നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കു പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് ഇതിൽ വിശദമായ പരിശോധന നടത്തി. വേണ്ട മുൻകരുതല്‍ സ്വീകരിക്കും. സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. എന്നും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചയ്ക്ക്ശേഷം മുൻഗണനേതര വിഭാഗക്കാർക്കും റേഷൻ നല്‍കും. കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കൺ വ്യവസ്ഥകൾ പോലുള്ളവ സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here