കോവിഡ് രോഗികളുടെ സമ്പർക്കം കണ്ടെത്താൻ പുതിയ സംവിധാനവുമായി അബുദാബി ആരോഗ്യവകുപ്പ്. പോസിറ്റിവാകുന്നവരുമായി നടത്തുന്ന ചാറ്റിലൂടെയായിരിക്കും ഇവെര കണ്ടെത്തുക. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് കോവിഡ് സമ്ബര്‍ക്കം കണ്ടെത്താന്‍ ഇത്തരമൊരു സാങ്കേതിക സംവിധാനം. അബൂദബിയിലാണ് ആദ്യമായി നടപ്പാക്കുന്നത്. അബൂദബി പൊതുജനാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പും സംയുക്തമായാണ് സാങ്കേതിക സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
കോവിഡ് പോസിറ്റിവ് ആണെന്ന ഫലം വരുന്നതോടൊപ്പം രോഗികള്‍ക്ക് എസ്.എം.എസ് വഴി ലിങ്ക് കൂടി ലഭിക്കും. ഇതില്‍ രോഗിയുമായി വെര്‍ച്വല്‍ ചാറ്റിങ് നടക്കും. എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങള്‍ ചാറ്റിലൂടെ ആരായും.
വിദേശത്തുനിന്ന് വന്നവര്‍, ജോലി സ്ഥലത്തുണ്ടായവര്‍, അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍, 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവര്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റിലൂടെ ശേഖരിക്കും. ഈ വിവരങ്ങള്‍ അതീവ രഹസ്യമാക്കി സൂക്ഷിക്കും. രോഗിയുമായുള്ള ചാറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗവ്യാപനം തടയാന്‍ നടപടി ആവിഷ്കരിക്കാന്‍ ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കും.