കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട്. ധർമ്മടം, അയ്യൻകുന്ന് സ്വദേശിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവർക്ക് എവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്ന കാര്യത്തിൽ ഏറെ ആശങ്ക ഉളവാക്കുന്നു. രോഗം സ്ഥിരീകരിച്ച രണ്ടുപേരിൽ ധർമ്മടം സ്വദേശിനിയായ 62 കാരി കിടപ്പുരോഗി ആയിരുന്നു. അതിനാൽ തന്നെ അവരുമായി സമ്പർക്കം പുലർത്തിയ എഴുപതോളം പേരെ നിരീക്ഷണത്തിൽ ആക്കി രോഗത്തിൻറെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂർണ്ണ ഗർഭിണിയായ അയ്യൻകുന്ന് സ്വദേശിനിക്ക് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇവർക്കും എവിടെനിന്നാണ് രോഗം വന്നു ചേർന്നതെന്ന് കണ്ടെത്താനായിട്ടില്ല.