കോവിഡ് 19 കാലത്ത് ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പരസ്യം നല്‍കിയാണ് തട്ടിപ്പ്. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

റിക്രൂട്ട്മെന്റ് ഫീസ്, നികുതി, ഇന്റർവ്യൂ, ബുക്കിങ് ഫീസ് തുടങ്ങിയവയുടെ പേരിൽ അനധികൃതമായി ഫീസ് ഇൗടാക്കിയിരുന്നു. കോവിഡ്–19 കാലത്ത് ജോലി സാധ്യതകൾ മങ്ങിയതും പലരും പ്രതിസന്ധിയിലായതും ഇവർ മുതലെടുക്കുകയായിരുന്നുവെന്ന് അൽ ജലാഫ് വ്യക്തമാക്കി. വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടർ കേണൽ സലാഹ് ജുമാ ബുസായിബ പറഞ്ഞു. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.

സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇവർ വ്യാപക പരസ്യം നൽകിയിരുന്നത്. മികച്ച ജോലിയും ശമ്പളവുമായിരുന്നു മുന്നോട്ടുവച്ചത്. ഒാരോ അപേക്ഷകനിൽ നിന്നും 1000 മുതൽ 3000 ദിർഹം വരെ ഇവർ അപേക്ഷ–വീസാ നടപടികൾക്കായി ഫീസ് ഈ ടാക്കിയിരുന്നുവെന്ന് ആന്റി ഫ്രോഡ് വിഭാഗം ഡയറക്ടറ്‍ ക്യാപ്റ്റൻ അഹമ്ദ് സുഹൈൽ അൽ സമാഹി പറഞ്ഞു. പിന്നീട് ഇങ്ങനെയൊരു ജോലി ഇല്ലെന്ന് മനസിലായതോടെ പലരും ഏജൻസിയെ സമീപിച്ചുവെങ്കിലും അവിടെയുള്ളവർ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ചിലർ വഞ്ചിക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു.

ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമ്മിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here