തട്ടുകൃഷിയിൽ ലോക റെക്കോർഡിട്ട് വീണ്ടും ദുബായ്. ജബൽഅലി അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനു സമീപം 3.3 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക് കൃഷിയിടമാണ് ഒരുക്കിയത്. 4 കോടി ഡോളറിന്റെ ‘ബുസ്താനിക’ തട്ടുകൃഷിയിടത്തിൽ നിന്നു പ്രതിവർഷം 10 ലക്ഷം കിലോയിലേറെ പച്ചക്കറി വിളവെടുക്കാം.
പരമ്പരാഗത കൃഷിരീതിക്കു വേണ്ടതിനെക്കാൾ 95% കുറവ് വെള്ളം മതി. പ്രതിവർഷം 25 കോടി ലീറ്റർ വെള്ളം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ബാഷ്പീകരിച്ച വെള്ളം വീണ്ടെടുത്തു പുനരുപയോഗിക്കാനും സംവിധാനമുണ്ട്. മണ്ണുതൊടാതെയുള്ള കൃഷിയിൽ നിന്നുള്ള വിളവ് 100% സംശുദ്ധം.
എമിറേറ്റ്സ് ഫ്ലൈറ്റ് കേറ്ററിങ്, ഇൻഡോർ വെർട്ടിക്കൽ കൃഷിയിൽ വൈദഗ്ധ്യം നേടിയ ക്രോപ് വൺ എന്നിവയുടെ സംയുക്ത സംരംഭമായ എമിറേറ്റ്സ് ക്രോപ് വണ്ണിന്റെ പദ്ധതിയിൽ നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. കാർഷിക ശാസ്ത്രജ്ഞർ, എൻജിനീയർമാർ, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരുടെ സേവനം മുഴുവൻ സമയവുമുണ്ടാകും. എമിറേറ്റ്സ് വിമാനങ്ങളിലെ യാത്രക്കാർക്ക് ഇവിടെനിന്നുള്ള ഇലക്കറികൾ കൊണ്ടുള്ള സാലഡുകളും മറ്റും ലഭ്യമാക്കും.
നാലിരട്ടി വിളവ്
അബുദാബി ഉൾപ്പെടെ രാജ്യത്തെ 177ൽ ഏറെ േകന്ദ്രങ്ങളിൽ ഹൈഡ്രോപോണിക്സ് രീതിയിലാണ് കൃഷി. പരമ്പരാഗത കൃഷി രീതിയേക്കാൾ 4 ഇരട്ടി വിളവ് ലഭിക്കുമെന്നു കണ്ടെത്തി. ദുബായ് ഇൻഡസ്ട്രിയിൽ സിറ്റിയിൽ ഒരുലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്ത് കഴിഞ്ഞവർഷം ജൂലൈയിൽ ആരംഭിച്ച ഹൈഡ്രോപോണിക് പദ്ധതിയും വൻവിജയമായി.
ദുബായ് അവീറിൽ ഹൈഡ്രോപോണിക് രീതിയിൽ നടത്തിയ കൈതച്ചക്ക (പൈനാപ്പിൾ) കൃഷി വൻ വിജയമായിരുന്നു. മരുഭൂമിയിലെ 4 ഹരിതഗൃഹങ്ങളിൽ 3 മുതൽ 5 കിലോവരെയുള്ള 4,000ൽ ഏറെ പൈനാപ്പിളാണ് വിളഞ്ഞത്.
ദുബായ് ഇൻഡസ്ട്രിയിൽ സിറ്റിയിൽ ഒരുലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്ത് കഴിഞ്ഞവർഷം ജൂലൈയിൽ ആരംഭിച്ച ഹൈഡ്രോപോണിക് പദ്ധതിയും വിജയിച്ചു.