ഫെബ്രുവരിയില്‍ പുതുക്കിയ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുകയാണെന്ന് ഫേസ്ബുക്ക്. ഇത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മൂന്നുമാസത്തെ കാലയളവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീരുവാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ പ്രതികരണം. ഫേസ്ബുക്ക് ഇന്ത്യ വക്താവാണ് വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ചിലതില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

ഐടി നിയമത്തിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ നടന്നുവരുകയാണ്, എന്നാല്‍ ഇതില്‍ ഉള്ള ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സര്‍ക്കാറുമായി അതിനായി ബന്ധപ്പെടുന്നുണ്ട്. അതേ സമയം ഐടി നയങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഉതകുന്നവ നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വതന്ത്ര്യമായി ഉപയോക്താക്കള്‍ക്ക് അവരുടെ അഭിപ്രായം തുടര്‍ന്നും പ്രകടിപ്പിക്കാം- ഫേസ്ബുക്ക് വക്താവ് അറിയിച്ചു, എന്നാല്‍ എതുതരത്തിലാണ് ഐടി നിയമത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതിന്‍റെ വിശദാംശങ്ങള്‍ ഒന്നും ഫേസ്ബുക്ക് ഇന്ത്യ നല്‍കുന്നില്ല.

അതേ സമയം ചൊവ്വാഴ്ച (മെയ് 25, 2021) ആണ് കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ട അവസാന തീയതി. അതിനാല്‍ സമയപരിധി അവസാനിച്ചാല്‍ ഏത് തരത്തിലുള്ള നടപടികളാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്രം എടുക്കാനിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് സൈബര്‍ ലോകവും, അവിടുത്തെ യൂസര്‍മാരും. ഇതിനകം തന്നെ ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥയാണ് ഉള്ളത്.

എന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. നിയമം അംഗീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യുമെന്നും ചില നിയമ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.

2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ അംഗീകരിക്കാൻ മൂന്നു മാസത്തെ സമയമാണ് വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയിരുന്നത്. സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഇവരാരും നിയമം അംഗീകരിച്ചിട്ടില്ല. മാധ്യമങ്ങൾക്ക്‌ എത്തിക്സ് കോഡ് നിർദ്ദേശിക്കുന്നതും ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം, പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണം അടക്കമുള്ളതാണ് നിര്‍ദേശങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here