ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഉയർത്താൻ തീരുമാനം. അതിർത്തിയിൽ ഇന്ത്യ -ചൈന തർക്കം തുടരുന്നതിനിടെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് കസ്റ്റംസ് നികുതി വർധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനമെടുക്കാൻ വാണിജ്യമന്ത്രാലയവും ധനകാര്യമന്ത്രാലയവും ചർച്ച നടത്തിയതായാണ് വിവരം. നേരത്തേ ചൈനയിൽനിന്നുള്ള ഇറക്കുമതി കുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഈടാക്കാനുള്ള നീക്കവും. നിലവിൽ 14 ശതമാനമാണ് രാജ്യത്തേക്ക് ചൈനയിൽനിന്നുള്ള ഇറക്കുമതി. ഇത് കുറക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. 2019 ഏപ്രിൽ മുതൽ 2020 ഫെബ്രുവരി വരെ 15.5 ബില്ല്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
ചൈനയിൽനിന്ന് പ്രധാനമായും വാച്ചുകൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ, ക്ലോക്കുകൾ, സംഗീത ഉപകരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, കിടക്കകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഇരുമ്പ്- സ്റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്നത്.