കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 26,224 വിദേശികൾ. ഇതിൽ 26,029 പേർ ഇതിനകം തിരിച്ചുപോയി. 195 പേർ വെയ്റ്റിങ് ലിസ്റ്റിൽ ഉണ്ട്. ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുപ്രകാരം പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ 1,61,538 പേരാണ് താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ടായിരുന്നത്. ഇതനുസരിച്ച് 135,314 പേർ ഇപ്പോഴും അനധികൃതമായി കുവൈത്തിൽ കഴിയുന്നു. കർശനമായ പരിശോധനയിലൂടെ ഇവരെ പിടികൂടി നാടുകടത്താനാണ് തീരുമാനം.
ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് രാജ്യം ശ്രദ്ധയൂന്നുന്നത്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ രാജ്യത്തിന്റെ മുക്കുമൂലകളിൽ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തും. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസനിയമ ലംഘകരെ കരിമ്പട്ടികയിൽപെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് പിഴയടച്ചാലും വിസ പുതുക്കാൻ കഴിയില്ല. നാടുകടത്തലിന് വിധേയപ്പെടുക മാത്രമായിരിക്കും ഇവർക്ക് മുന്നിലുള്ള വഴി. 72 ദശലക്ഷത്തോളം ദീനാർ ഇവരിൽനിന്ന് പിഴയായി ലഭിക്കാനുണ്ട്. അത് അവഗണിച്ചാണ് നാടുകടത്തൽ എന്ന കർശന നിലപാടിലേക്ക് അധികൃതർ എത്തുന്നത്.
രണ്ടുതവണ പൊതുമാപ്പ് നൽകിയിട്ടും ഭൂരിഭാഗം താമസ നിയമലംഘകരും പ്രയോജനപ്പെടുത്താൻ തയാറാവാത്തതിനാലാണ് അധികൃതർ നിലപാട് കടുപ്പിച്ചത്. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് പിഴ ഒഴിവാക്കി നൽകിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ, കരിമ്പട്ടികയിൽ പെടുന്നവർക്ക് അത്തരം അവസരം ഉണ്ടാവില്ല. ഇവരിൽ പലരും നീണ്ട വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.