ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബര സ്വന്തമാക്കി ഇന്ത്യ. സിഡ്നിയില്‍ നടന്ന രണ്ടാം മത്സരം ജയിച്ചാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയത്. ഏകദിന പരമ്ബര കൈവിട്ട ഇന്ത്യ ടി20യിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും രണ്ട് പന്തും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. മികച്ച തുടക്കം നല്‍കിയ ധവാന്റെയും കോഹ്‌ലിയുടെയും അവസാന ഓവറഉകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിങ് മികവിലാണ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയത്.

ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രാഹുല്‍ – ധവാന്‍ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. 30 റണ്‍സെടുത്ത രാഹുല്‍ മടങ്ങിയപ്പോള്‍ നായകന്‍ കോഹ്‌ലി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. 36 പന്തില്‍ 4 സിക്സും രണ്ട് ഫോറും അടക്കം 52 റണ്‍സ് നേടിയ ധവാനും പിന്നാലെ 15 റണ്‍സുമായി സഞ്ജുവും പുറത്തായപ്പോഴും ക്രീസില്‍ നിലയുറപ്പിച്ച കോഹ്‌ലി സ്കോറിങ്ങിന്റെ വേഗത കൂട്ടി. 24 പന്തില്‍ 40 റണ്‍സെടുത്ത കോഹ്‌ലിയെ അരങ്ങേറ്റക്കാരന്‍ ഡാനിയേല്‍ സാംസാണ് പുറത്താക്കിയത്.

ശ്രേയസിന് മുന്നെ പാണ്ഡ്യയെ ക്രീസിലെത്തിച്ച കോഹ്‌ലിയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. തുടക്കം മുതല്‍ അക്രമിച്ച്‌ കളിച്ച പാണ്ഡ്യ വിജയത്തിലേക്കുള്ള ദൂരം കുറച്ചു കൊണ്ടുവന്നു. ശ്രേയസ് അയ്യരും മികച്ച പിന്തുണ നല്‍കിയതോടെ അവസാന അഞ്ച് പന്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. ഒന്ന് ഇടവിട്ട പന്തുകള്‍ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച്‌ പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പരമ്ബരയും സന്ദര്‍ശകര്‍ക്ക്.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ മാത്യു വെയ്ഡിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്സാണ് കങ്കാരുക്കളെ മികച്ച സ്കോറിലെത്തിച്ചത്.

ഫിഞ്ചിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മാത്യു വെയ്ഡ് തകര്‍ത്തടിച്ചതോടെ തുടക്കം മുതല്‍ മികച്ച റണ്‍റേറ്റ് കണ്ടെത്തിയ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. 9 റണ്‍സെടുത്ത ഡാഴ്സി ഷോട്ട് പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നല്‍കി. 32 പന്തില്‍ പത്ത് ഫോറും ഒരു സിക്സും അടക്കം 58 റണ്‍സെടുത്ത മാത്യു വെയ്ഡനെ റണ്‍ഔട്ടിലൂടെ പുറത്താക്കിയ കോഹ്‌ലിയും രാഹുലും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

എന്നാല്‍ തകര്‍ത്തടിച്ച സ്റ്റീവ് സ്മിത്ത് 38 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. 13 പന്തില്‍ 22 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്‌വെല്ലും 18 പന്തില്‍ 26 റണ്‍സുമായി മോസസ് ഹെന്‍റിഖസും ടീം സ്കോറില്‍ കാര്യമായ സംഭാവന നല്‍കിയ ശേഷമാണ് ക്രീസ് വിട്ടത്. 16 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റൊയ്നിസും 8 റണ്‍സുമായി ഡാനിയേല്‍ സാംസും പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here