കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയിലാണ് പാക്കേജ് നടപ്പാക്കുക. മൂന്നുമാസത്തേക്ക് അരിയും ഗോതമ്പും അഞ്ചുകിലോ വീതം അധികം നല്‍കും. ഒരുകിലോ പയറും നല്‍കും. ഭക്ഷ്യധാന്യം രണ്ടുഘട്ടമായി വാങ്ങാം . കര്‍ഷകര്‍ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില്‍ എത്തും. തൊഴിലുറപ്പ് കൂലി 202 രൂപ കൂട്ടി. ഇതോടെ പ്രതിമാസം 2000 രൂപയുടെ വര്‍ധനയുണ്ടാകും
വിധവകള്‍ക്ക് ആയിരം രൂപ നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏർപ്പെടുത്തും. ഒരുജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ആശ വര്‍ക്കര്‍മാര്‍ അടക്കം പാക്കേജ് പരിധിയില്‍ വരും. വിധവകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1000 രൂപവീതം നൽകും. ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം വനിതകൾക്കു നല്‍കും. 8 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യും. ചെറുകിടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പി.എഫ് തുക സര്‍ക്കാര്‍ അടയ്ക്കും. ഇ.പി.എഫ് നിക്ഷേപത്തില്‍ നിന്ന് 75 ശതമാനം മൂന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി നൽകും.