കൊറോണയെ തുടർന്ന് താറുമാറായ ഇന്ത്യയിലെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻ വാങ്ങുന്നവരുടെയും ക്ഷാമബത്തയും (ഡി.എ) കുടിശ്ശികയും 2021 ജൂലൈ വരെ മരവിപ്പിച്ചു. 43.34 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 65.26 ലക്ഷം പെൻഷൻകാരെയും ബാധിക്കുന്നതാണ് നടപടി.
കേന്ദ്രത്തിന്റെ തീരുമാനം വിവിധ സംസ്ഥാന സർക്കാരുകൾ പിന്തുടരുകയാണെങ്കിൽ 1.20 ലക്ഷം കോടി രൂപ ഇത്തരത്തിൽ ലഭിക്കുമെന്നും അത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസമാണ് സർക്കാർ ഡി.എ 17 ശതമാനത്തിൽ നിന്ന് 21 ശതമാനമാക്കി വർധിപ്പിച്ചത്.
ജനുവരി ഒന്നുമുതൽ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. 2020 ജൂലൈയിലും 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വർധനയും താൽകാലികമായി മരവിപ്പിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് 2021 ജൂലൈ ഒന്നോടെ ഡി.എ പുനസ്ഥാപിക്കാനാണ് തീരുമാനം.