ഐപിഎല്‍ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചെങ്കിലും വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. താരങ്ങളെ വിട്ടുതരില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഐപിഎല്ലിന്‍റെ അതേസമയത്ത് തന്നെ നടക്കുന്ന കരിബീയന്‍ പ്രീമിയര്‍ ലീഗും ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നിക്ക് ഹോക്‌ലി.

‘വീണ്ടും എല്ലാവരും ഒന്നിക്കുമ്പോള്‍ ഐപിഎല്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഐപിഎല്ലില്‍ നിന്ന് തിരിച്ചെത്തിയ താരങ്ങള്‍ ഇന്നാണ് ക്വാറന്‍റീന്‍ പൂര്‍ത്തിയായി പുറത്തുവന്നത്. അതിനാല്‍ എല്ലാവരും വീണ്ടും കുടുംബത്തിനൊപ്പം ചേരുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. അതിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തയ്യാറെടുപ്പുകള്‍ നടത്തണം’ എന്നും നിക്ക് ഹോക്‌ലി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാന്‍ വിലക്കുണ്ടായിരുന്നതിനാല്‍ ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ഓസ്‌ട്രേലിയന്‍ താരങ്ങളും പരിശീലകരും മാച്ച് ഒഫീഷ്യല്‍സും അടങ്ങുന്ന 38 അംഗ സംഘം മാലദ്വീപ് വഴിയാണ് യാത്ര ചെയ്തത്. പത്ത് നാൾ മാലദ്വീപിൽ കഴിഞ്ഞശേഷം ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ സംഘം സിഡ്‌നിയില്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വീടുകളിലേക്ക് മടങ്ങി.

നാല് ടീമുകളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ മെയ് നാലിന് ഐപിഎൽ പതിനാലാം സീസണ്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 കളികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ കഴിഞ്ഞ ശനിയാഴ്‌ച തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളാണ് ടൂര്‍ണമെന്‍റിനായി പരിഗണിക്കുന്നത്. എന്നാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം വലിയ അനിശ്ചിതത്വം സൃഷ്‌ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here