യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനൊരുങ്ങി ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം. യു.എ.ഇ എക്സ്ചേഞ്ചും യുനിമനിയും ഉൾപ്പെടുന്ന ഫിനാബ്ലർ എന്ന കമ്പനി ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രിസം അഡ്വാൻസ് സൊല്യൂഷൻസാണ് മുന്നോട്ടുവന്നിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് അഞ്ച് മാസം മുൻപ് പ്രവർത്തനം നിർത്തിയ യു.എ.ഇ എക്സ്ചേഞ്ചിന് ഇതോടെ പുതുജീവൻ ലഭിച്ചേക്കും.
എക്സ്പ്രസ് മണി, റെമിറ്റ് റ്റു ഇന്ത്യ, ബയാൻ പേ തുടങ്ങിയവയും ഫിനാബ്ലറിന് കീഴിലാണ്. ഇതിന്‍റെ സ്ഥാപകനായ ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയെ കമ്പനിയുടെ തലപ്പത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ, ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എൻ.എം.സിയിൽ നിന്ന് ഭാര്യയെയും പുറത്താക്കിയിരുന്നു. നിലവിൽ ഇരുവരും നാട്ടിലാണ്. യു.എ.ഇ എക്സ്ചേഞ്ചിന്‍റെ പ്രവർത്തനം നിർത്തിവെച്ചിരുന്നെങ്കിലും ഉപഭോക്താക്കൾക്ക് നൽകാനുള്ള തുക കഴിഞ്ഞ മാസത്തോടെ പൂർണമായും നൽകിയിരുന്നു. യു.എ.ഇ സെൻട്രൽ ബാങ്കിന്‍റെ നിയന്ത്രണത്തോടെയാണ് യു.എ.ഇ എക്സ്ചേഞ്ചിന്‍റെ ഇപ്പോഴത്തെ പ്രവർത്തനം.
ഒരു ബില്യൺ ഡോളർ നഷ്ടത്തിലാണ് ഫിനാബ്ലർ കമ്പനി. അതിനിടെ, ഫിനാബ്ലർ, എൻ.എം.സി സ്ഥാപനങ്ങളെ കടക്കെണിയിലാക്കിയ മലയാളി സഹോദരങ്ങളായ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബി.ആർ ഷെട്ടി കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.