കാസർഗോഡിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമെടുക്കുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ കാസര്‍കോട് ജില്ല മാത്രമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
അടച്ചിടല്‍ പത്തു ജില്ലകളില്‍ മാത്രമായി ഒതുക്കിയിട്ട് കാര്യമില്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഐഎംഎയും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം അടച്ചിടണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ ഇതുവരെ എത്തിയിട്ടില്ല.