തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കോവിഡ് രോഗം ബാധിച്ചു. രോഗം ബാധിച്ചവരിൽ കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണു പുതിയ കേസുകൾ. തിരുവനന്തപുരത്തും കോഴിക്കോടും ഓരോ പേർക്കു രോഗം മാറി. 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരിശോധന മെച്ചപ്പെട്ട നിലയിൽ നടക്കുന്നു. പുതുതായി 100 മുതൽ 150 പേർ വരെയാണ് ലക്ഷണങ്ങളുമായി ദിവസേന എത്തുന്നത്. ഇവരുടെ സാംപിളുകൾ അപ്പോൾ തന്നെ എടുക്കുന്നു. കാസർകോട് മെഡിക്കൽ കോളജ് നാലു ദിവസത്തിനകം കോവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങും. ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചതിന്റെ ആദ്യ ദിനമാണ്. മെച്ചപ്പെട്ട രീതിയിലാണ് വിതരണം. ചിലയിടങ്ങളിൽ തിരക്കുണ്ടായിരുന്നു. മിക്കയിടങ്ങളിലും വരുന്നവർക്ക് ഇരിക്കാന്‍ കസേരയും കുടിക്കാൻ വെള്ളവും നൽകി. പതിനാലര ലക്ഷത്തോളം പേർക്ക് ഇന്നു മാത്രം റേഷൻ വിതരണം ചെയ്തു.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ധാന്യം വീടുകളിൽ എത്തിക്കും. ക്വാറന്റീനിലുള്ളവർക്കുള്ള ക്ഷേമ പെൻഷൻ അവരുടെ ബാങ്കുകളിലെത്തിക്കും. മിൽമ നേരിട്ടൊരു പ്രതിസന്ധി ഉണ്ടായിരുന്നു. പാൽ വലിയ തോതിൽ വർധിക്കുന്ന നില വന്നു. 1,80,000 ലീറ്റർ പാൽ മിച്ചമായി വരുന്ന അവസ്ഥ വന്നു. തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിദിനം 50,000 ലീറ്റർ പാൽ ഇ റോഡിലുള്ള പാൽപ്പൊടി ഫാക്ടറിയിൽ എടുക്കാമെന്ന് ധാരണയായിട്ടുണ്ട്.