ഇന്ത്യയിൽ അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങള്‍. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ജൂൺ എട്ട് മുതൽ ഹോട്ടലുകൾ, ആരാധാനാലയങ്ങൾ, മാളുകൾ എന്നിവ തുറക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

കണ്ടെയ്ന്‍മെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടു മുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് പുതിയ യാത്രാ നിരോധനം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാം ഘട്ടത്തിൽ തീരുമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here